വെറുമൊരു ഓട്ടോ തൊഴിലാളിയിൽ നിന്ന് മലപ്പുറത്തെ പാസ്പോർട്ട് ഓഫീസിനെ നിയന്ത്രിക്കുന്നതിലേക്കുള്ള അസൂയാവഹമായ വളർച്ച...ഒരു വേള അനൗപചാരികമായി മലപ്പുറത്തെ പാസ്പോർട്ട് ഓഫീസർ അമീർ ആയിരുന്നു എന്ന് പറഞ്ഞാൽ പോലും അധികപറ്റാകുമായിരുന്നില്ല..
ജീവിതം മോടികൂട്ടാന്‍ ഓട്ടോതൊഴിലാളിയുടെ വേഷം മതിയാവില്ലെന്നായപ്പോള്‍ പണംകണ്ടെത്താന്‍ പുതിയ വഴികള്‍തേടി. ഇങ്ങനെയാണ് അഴിമതിക്കേസില്‍ ഇടനിലക്കാരനായ മലപ്പുറം ഹാജിയാര്‍പ്പള്ളി സ്വദേശി അബ്ദുള്‍അമീര്‍ പാസ്‌പോര്‍ട്ട് ഇടപാടിലേയ്‌ക്കെത്തുന്നത്. മണല്‍ക്കടത്തിലൂടെയും പണമുണ്ടാക്കി. എന്നാല്‍ അതിനേക്കാളേറെ ലാഭമുണ്ടാക്കാന്‍ കഴിയുന്നത് പാസ്‌പോര്‍ട്ട് കച്ചവടമാണെന്ന കണ്ടെത്തലോടെ അബ്ദുള്‍അമീര്‍ മുഴുവന്‍സമയം പാസ്‌പോര്‍ട്ട് ഓഫീസില്‍ കയറിയിറങ്ങി. കുറഞ്ഞ കാലയളവില്‍ത്തന്നെ ഇയാള്‍ വലിയ സാമ്പത്തികനേട്ടമുണ്ടാക്കിയിട്ടുണ്ട്.
വര്‍ഷങ്ങളായി ഇയാള്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. എല്ലായ്‌പ്പോഴും പാസ്‌പോര്‍ട്ട് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ചാണ് ഇയാള്‍ ഇടപാടുകള്‍ നടത്തുന്നത്. ഏജന്‍സി വഴിയല്ല അമീര്‍ ഉദ്യോഗസ്ഥരെ സമീപിക്കുന്നത്. എന്നാല്‍ മുന്‍പ് ഇയാള്‍ക്ക് ഏജന്‍സിയുമായി ബന്ധമുണ്ടായിരുന്നതായും സൂചനയുണ്ട്. നേരിട്ടെത്തി വ്യക്തിപരമായ ബന്ധം വളര്‍ത്തിയെടുത്ത് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുകയാണ് രീതി.
മാസങ്ങളായുള്ള സി.ബി.ഐ നിരീക്ഷണത്തില്‍ ഇതു വ്യക്തമായിരുന്നു. ഇതോടെയാണ് പാസ്‌പോര്‍ട്ട് ഓഫീസര്‍ പി. രാമകൃഷ്ണനോടൊപ്പം ഏജന്റ് അബ്ദുള്‍അമീറിനെയും കൈക്കൂലിക്കേസില്‍ തെളിവുകളോടെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ്‌ചെയ്തത്. പാസ്‌പോര്‍ട്ട് അപേക്ഷകനില്‍നിന്ന് 50,000 രൂപ വാങ്ങുന്നതിനിടെയാണ് ഇവര്‍ സി.ബി.ഐ സംഘത്തിന്റെ പിടിയിലായത്.
പാസ്‌പോര്‍ട്ട് ലഭിക്കാന്‍ സാങ്കേതിക തടസ്സമുള്ളവരെയും വ്യാജ പാസ്‌പോര്‍ട്ടുകള്‍ ആവശ്യമായവരെയും സമീപിച്ചാണ് പണം വാങ്ങുന്നത്. ഇതില്‍ മിക്കവരുടെയും വിവരങ്ങള്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ തന്നെ അമീറിന് നല്‍കിയാണ് ഇടപാടുകള്‍ നടത്തുന്നതെന്നും സൂചനയുണ്ട്. ആളുകളുടെ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ട് പണം വാങ്ങി പാസ്‌പോര്‍ട്ട് ഓഫീസറുടെ ഒത്താശയോടെ വ്യാജ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ ആവശ്യക്കാരിലെത്തിക്കും. വര്‍ഷങ്ങളായി ഇത്തരം ഇടപാടുകള്‍ നടക്കുന്നതായി അന്വേഷണസംഘത്തിന് സൂചനലഭിച്ചിരുന്നു.
കടപ്പാട്: മാത്രുഭൂമി.
0 Comments:
Post a Comment